ഓൺലൈൻ തട്ടിപ്പിനെതിരെ പ്രചാരണം ആരംഭിച്ച് ദുബായ് പോലീസ്

40-ലധികം സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്, തട്ടിപ്പ് തടയുന്നതിനും പൊതുജന അവബോധം വളർത്തുന്നതിനുമായി ദുബായ് പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

 

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കാമ്പെയ്‌ൻ തട്ടിപ്പുകളെക്കുറിച്ച്, പ്രത്യേകിച്ച് ഫോൺ കോളുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പണമോ സെൻസിറ്റീവ് ബാങ്കിംഗ് വിവരങ്ങളോ തട്ടിയെടുക്കുന്നതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്.

തട്ടിപ്പ് എങ്ങനെ നടക്കുന്നുവെന്നും അത് എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങലെ ബോധവത്കരിക്കുന്നത് ലക്ഷ്യം വച്ചാണ് ഈ പ്രചാരണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അജ്ഞാതരായ കോളർമാരുമായി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുതെന്നും സർക്കാർ സംവിധാനങ്ങളോ ധനകാര്യ സ്ഥാപനങ്ങളോ ഫോണിലൂടെ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പല തട്ടിപ്പുകളും ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുന്നതാണെന്നും ഇരകൾക്കിടയിലുള്ള അവബോധമില്ലായ്മയെ ആശ്രയിച്ചാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സംശയാസ്പദമായ തട്ടിപ്പ് ദുബായ് പോലീസ് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, ഇ-ക്രൈം പ്ലാറ്റ്‌ഫോം അല്ലെങ്കിൽ "പോലീസ് ഐ" സേവനം എന്നിവ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും താമസക്കാരോട് അഭ്യർത്ഥിച്ചു.

തങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന ഏതൊരാളും സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് ഇടപാടുകൾ തടയാൻ ഉടൻ തന്നെ അവരുടെ ബാങ്കുമായി ബന്ധപ്പെടണമെന്നും അധികാരികൾ നിർദ്ദേശിച്ചു.

വഞ്ചനാപരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സമൂഹ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് അൽ ഹജ്‌രി ഊന്നിപ്പറഞ്ഞു.

More from Local News

Blogs