പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ   മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്‌ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി

പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. സംഭവം നടന്ന പെട്രോൾ സ്റ്റേഷനിൽ രണ്ട് മാസത്തെ സാമൂഹിക സേവനം ചെയ്യാനും കോടതി  ഉത്തരവിട്ടു

പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ   മർദ്ദിച്ച സംഭവത്തിൽ  രണ്ട് പേരെ അൽ ഐൻ മിസ്‌ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി. പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. സംഭവം നടന്ന പെട്രോൾ സ്റ്റേഷനിൽ രണ്ട് മാസത്തെ സാമൂഹിക സേവനം ചെയ്യാനും കോടതി  ഉത്തരവിട്ടു.

വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീൻ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രതികളിലൊരാളായ ഡ്രൈവർ ജീവനക്കാരനോട് വിൻഡ്‌സ്‌ക്രീൻ വൃത്തിയാക്കാൻ ആവശ്യപ്പെട്ടെങ്കിലും, സ്റ്റേഷനിൽ തിരക്കുള്ളതിനാൽ കാത്തിരിക്കേണ്ടിവരുമെന്ന് ജീവനക്കാരൻ മറുപടി നൽകിയതോടെയാണ് തർക്കം ആരംഭിച്ചത്. ഇത് പിന്നീട്   അക്രമത്തിൽ കലാശിക്കുകയായിരുന്നു.  പെട്രോൾ സ്റ്റേഷൻ ജീവനക്കാരന് കാര്യമായ പരിക്കുകളുണ്ടണെന്നാണ്   മെഡിക്കൽ റിപ്പോർട്ട്. 
 നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, കോടതിയിൽ പ്രതികൾ നടത്തിയ കുറ്റസമ്മതം, സാക്ഷിമൊഴികൾ, മെഡിക്കൽ റിപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ  ഒരു പൊതു ഉദ്യോഗസ്ഥനെയോ പൊതുസേവന ചുമതലയുള്ള വ്യക്തിയെയോ ബലപ്രയോഗത്തിലൂടെയോ  ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമ'ത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ വിധിയെന്ന് കോടതി വ്യക്തമാക്കി.

നിയമം പാലിക്കുന്നതും തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഔദ്യോഗിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതുമാണ് നിയമനടപടികളിൽ നിന്ന് ഒഴിവാകാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് കോടതി വ്യക്തമാക്കി. 

More from Local News

Blogs