
ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
പവർ ബാങ്കുകൾ വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചു.
ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും . ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്നതിനാലാണ് തീരുമാനം. യാത്രക്കാർക്ക് പവർ ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ വിമാനത്തിന്റെ പവർ സ്രോതസ്സ് ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമില്ല.
അതേസമയം പ്രത്യേക നിബന്ധനകളോടെ ഉപഭോക്താക്കൾക്ക് പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.മണിക്കൂറിൽ 100 വാട്ട് താഴെ ദൈർഘ്യമുള്ള ഒരു പവർ ബാങ്ക് എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് കൈവശം വയ്ക്കാം.
വിമാനത്തിൽ ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാൻ അനുമതിയില്ല.
ഗതാഗതത്തിനായി സ്വീകരിക്കുന്ന എല്ലാ പവർ ബാങ്കുകളിലും കപ്പാസിറ്റി റേറ്റിംഗ് വിവരങ്ങൾ ലഭ്യമായിരിക്കണം.വിമാനത്തിലെ ഓവർഹെഡ് സ്റ്റൗവേജ് ബിന്നിൽ പവർ ബാങ്കുകൾ വയ്ക്കാൻ പാടില്ല. സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കാം.നിലവിലെ നിയമം അനുസരിച്ചു ചെക്ക്ഡ് ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല .
വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്താണ് പുതിയ നിയന്ത്രണം എന്ന് എമിറേറ്റ്സ് ഒരു പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്.
ബാറ്ററി അമിതമായി ചാർജ് ചെയ്താൽ തീപിടുത്തം, സ്ഫോടനം,വിഷവാതകം എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ ഒരു യാത്രാ വിമാനത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം പവർ ബാങ്ക് ആണെന്ന് കണ്ടെത്തിയിരുന്നു.