ദുബൈ ജബൽ അലി തുറമുഖത്തെ തീപിടുത്തം ; വിപുലമായ അന്വേഷണം ആരംഭിച്ചു

കപ്പലിലെ കണ്ടെയ്നറിലാണ് അപകടം  സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.

 ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചു.നിർത്തിയിട്ടിരുന്ന കപ്പലിൽ ഉഗ്ര സ്ഫോടനത്തോടെയായിരുന്നു തീപ്പിടുത്തം.  കപ്പലിലെ കണ്ടെയ്നറിലാണ് അപകടം  സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.
ദുബായ് സിവിൽ ഡിഫൻസ്, ദുബായ് പോലീസ്, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ടീമുകൾക്ക് 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൈറ്റ് സന്ദർശിച്ചു അവലോകനം നടത്തി. 
തീ നിയന്ത്രവിധേയമാക്കിയ ടീമുകളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. രക്ഷാപ്രവർത്തക്കാരുടെ അടിയന്തര ഇടപെടൽ മൂലം  എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും തുറമുഖത്ത് സാധാരണ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വലിയ കപ്പലുകൾ തങ്ങളുടെ ചരക്കുകൾ കയറ്റി അയയ്ക്കുന്ന തുറമുഖത്തിന്റെ 2, 3, 4 ടെർമിനലുകൾ ഈ സംഭവത്തിനിടയിലും സാധാരണ ജോലികൾ തുടർന്നിരുന്നു. അപകടം ഉണ്ടായ ഉടൻ കപ്പലും തൊട്ടടുത്ത സ്ഥലവും ഒഴിപ്പിക്കാൻ ഉത്തരവിട്ട ജബൽ അലി പോർട്ടിന്റെ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള നടപടി മൂലം വൻ അപകടമാണ് ഒഴിവായത്.
ദുബായ് സിവിൽ ഡിഫൻസ്, ജബൽ അലി പോർട്ട്, ദുബായ് പോലീസ്, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവർ ചേർന്ന് തുറമുഖത്തെ മറ്റ് ജോലികൾക്ക് തടസ്സമില്ലാതെ  പ്രവർത്തിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു.

More from Local News

Blogs